നേതാവായാൽ ഇങ്ങനെ വേണം. ആർജ്ജവം വേണം. കോൺഗ്രസിൽ അത് ഏറ്റവുമധികമുള്ളത് കെ.സുധാകരന് തന്നെയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പുതിയ നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ്. പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ചത് മാധ്യമ പ്രവർത്തകരും സി പി എം - ബിജെപി കൂട്ടുകെട്ടുമാണെന്നും അവർക്കെതിരെ കേസെടുക്കണമെന്നും കെ.സുധാകരൻ സാമൂഹിക മാധ്യമത്തിൽ വ്യക്തമാക്കി. വിശദീകരണം പൂർണ രൂപത്തിൽ ചുവടെ:
പരാതിക്കാരിയെ സൈബർ അധിക്ഷേപം നടത്തിയവർക്കെതിരെ നടക്കുന്ന നിയമനടപടികളെ സ്വാഗതം ചെയ്യുന്നു. അത്തരത്തിലുള്ള വ്യക്തിഹത്യകളോട് ഒരുതരത്തിലും യോജിക്കുന്നില്ല. എന്നാൽ പരാതിക്കാരിയുടെ പേരും സ്ഥാപനവും ഒക്കെ നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജുകൾക്കെതിരെയും , കൂടുതൽ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങൾ എത്താൻ കാരണക്കാരായ സിപിഎം -ബിജെപി നേതാക്കൾക്കെതിരെയും ചില മാധ്യമപ്രവർത്തകർക്ക് നേരെയും കേസെടുക്കാത്തത് ഇപ്പോൾ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നു.
കക്ഷിരാഷ്ട്രീയഭേദം ഇല്ലാതെ നവമാധ്യമങ്ങളിൽ പരാതിക്കാരിക്കെതിരെ നടന്ന സൈബർ അധിക്ഷേപങ്ങളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പോലീസിന്റെ നാണംകെട്ട നിലപാടാണ്. ഈ കേസിന്റെ മറവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളിൽ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുത്.
ഈ നാട്ടിലെ പല മാധ്യമങ്ങളും ഞങ്ങൾക്കെതിരെയും പാർട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങൾ നടത്തുമ്പോൾ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിൽ തിരിച്ചടിക്കുന്നതും സോഷ്യൽ മീഡിയയിൽ നിസ്വാർത്ഥരായി പ്രവർത്തിക്കുന്ന ഈ കുട്ടികളാണ്.
അവർക്ക് തെറ്റ് പറ്റിയാൽ നിയമനടപടികൾ എടുക്കണം. ചെയ്യാത്ത തെറ്റുകൾ തലയിൽ അടിച്ചേൽപ്പിച്ച് അവരെ അവസാനിപ്പിച്ചാൽ സിപിഎമ്മിന്റെ കുപ്രചാരണങ്ങൾ തടുക്കാൻ ആളുണ്ടാകില്ല എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് നടക്കാൻ പോകുന്നില്ല. ഭരണകൂട ഭീകരതയിൽ നിന്നും പ്രവർത്തകരെ സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
2026-ൽ ഭരണം മാറുമെന്നും കോൺഗ്രസ് മുന്നണിയുടെ സർക്കാർ അധികാരത്തിൽ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലർത്താതെ സിപിഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ഓർത്താൽ നന്ന്.
K. Sudhakaran wants a case to be filed against the media workers and BJP and CPM leaders who dragged the complainant into the abuse























